നാദാപുരം : പനിയും ശ്വാസ തടസ്സവും ഉണ്ടായതിനെ തുടര്‍ന്ന്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയെന്ന്‍ ബന്ധുക്കളുടെ പരാതി. മൃതദേഹം നാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
കക്കട്ടിനടുത്ത് വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ പരിസരത്ത് താമസിക്കുന്ന പടിക്കിലക്കണ്ടി രജീഷിന്‍റെയും ലികന്യയുടെയും മകന്‍ തേജ് ദേവാണ് (12) തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. നാദാപുരത്തെ സ്വകാര്യ ഹെല്‍ത്ത് സെന്‍ററില്‍ നിന്ന്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു കുട്ടിയുടെ മരണം.
ഈ ക്കഴിഞ്ഞ പതിനൊന്നാം തീയ്യതി പനിയും കഫകെട്ടിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെ ശിശു രോഗവിദഗ്ധന്‍റെ ചികിത്സ തേടിയിരുന്നു. ഇന്ന് രാവിലെ ശ്വാസ തടസ്സം വര്‍ധിച്ചതിനെ തുടര്‍ന്ന്‍ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു.
ശ്വാസ തടസ്സം കൂടുതലാണെന്നും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനിടിയില്‍ കുട്ടിക്കൊരു കുത്തിവെയ്യ്പ്പ് നടത്തിയതായും കുട്ടിയുടെ ശരീരം വീര്‍ത്തുവന്ന്‍ നിറം മാറിയതായും ബന്ധുക്കള്‍ പറയുന്നു. ഉടന്‍തന്നെ ആശുപത്രി അധികൃതരും ബന്ധുക്കളും ചേര്‍ന്ന്‍ കുട്ടിയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇവിടെ പരിശോധിച്ച ഡോക്ടറാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ച് ഉച്ചയ്ക്ക് ഒന്നരമണിയോടെ ബന്ധുക്കളെ അറിയിച്ചത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.വളയത്തെ തപാല്‍ വിതരണക്കാരന്‍ കുഞ്ഞിക്കണ്ണന്റെ മകളുടെ മകനാണ് മരിച്ച തേജ് ദേവ്. സഹോദരന്‍ : ശ്രാവണ്‍ ദേവ്
Relatives say the death of a 12-year-old was unnatural; The body will be autopsied tomorrow