നാദാപുരം: (nadapuram.truevisionnews.com)വളയത്ത് പത്താംക്ലാസുകാരന്‍ വണ്ടിയോടിച്ചതിനെത്തുടര്‍ന്ന് മാതാവിന്റെ പേരില്‍ പൊലീസ് കേസെടുത്തു. വളയം ഷാപ്പ്മുക്ക് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് തിങ്കളാഴ്ച വൈകീട്ട് സ്‌കൂട്ടറുമെടുത്ത് റോഡിലിറങ്ങിയത്. വളയം ടൗണിലെത്തിയപ്പോൾ പതിവ് വാഹനപരിശോധന നടത്തുകയായിരുന്ന വളയം പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലൈസൻസ് ഇല്ലാത്ത പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലായത്.
അഡീഷണല്‍ എസ്.ഐ. പ്രദീപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം നല്‍കിയതിന് മാതാവിന്റെ പേരില്‍ കേസെടുക്കുകയുമായിരുന്നു.



മേഖലയില്‍ ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി റോഡിലിറങ്ങുന്നതായി വ്യാപകപരാതിയുണ്ട്. ഇതേത്തുടര്‍ന്ന് വാഹനപരിശോധന കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് വാഹനംനല്‍കിയാല്‍ ഉടമയുടെപേരില്‍ കേസെടുക്കാനാണ് തീരുമാനമെന്ന് വളയം പോലീസ് അറിയിച്ചു.
Class 10th student in Valayam takes scooter and hits road case filed against mother