---
title: "ആവേശം പകരാൻ; നാദാപുരത്ത് ആവേശമായി സന്തോഷ്‌കുമാർ എംപി എത്തുന്നു, എടച്ചേരിയിൽ ഇന്ന് എൽഡിഎഫ് പൊതുയോഗം"
english_title: "Santosh Kumar MP arrives in Nadapuram with enthusiasm"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351709/santosh-kumar-mp-arrives-in-nadapuram-with-enthusiasm"
published_at: "2026-04-05T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d235f2675dd_ldf3.jpg"
keywords: []
---

# ആവേശം പകരാൻ; നാദാപുരത്ത് ആവേശമായി സന്തോഷ്‌കുമാർ എംപി എത്തുന്നു, എടച്ചേരിയിൽ ഇന്ന് എൽഡിഎഫ് പൊതുയോഗം

> **Lead Summary:** **നാദാപുരം: [** നാദാപുരം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ സി.പി.ഐ രാജ്യസഭാ അംഗം സന്തോഷ്‌കുമാർ എംപി ഇന്ന് നാദാപുരത്തെ എടച്ചേരി കാക്കന്നൂരിൽ എത്തും.

## Article Content

**നാദാപുരം: [** നാദാപുരം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ സി.പി.ഐ രാജ്യസഭാ അംഗം സന്തോഷ്‌കുമാർ എംപി ഇന്ന് നാദാപുരത്തെ എടച്ചേരി കാക്കന്നൂരിൽ എത്തും.

വൈകുന്നേരം 5 മണിക്ക് എടച്ചേരിയിൽ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം സംസാരിക്കും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പി. വസന്തത്തിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

അടിയുറച്ച കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് പൊതുരംഗത്തെത്തിയ വസന്തം, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് നേതൃനിരയിലേക്ക് ഉയർന്നുവന്നത്. നടുവണ്ണൂർ പഞ്ചായത്തിലെ കരുവണ്ണൂരിലെ പുതുശ്ശേരി വീട്ടിൽ ജനിച്ച അവർ, ബാലവേദിയിലൂടെയാണ് പാർട്ടി ബന്ധം ആരംഭിച്ചത്.

സ്കൂൾ പഠനകാലത്ത് എ.ഐ.എസ്.എഫ് പ്രവർത്തകയായിരുന്ന അവർ പ്രീ-ഡിഗ്രി കാലത്ത് സംഘടനയുടെ ജില്ലാ നേതൃത്വത്തിലെത്തി. തൃശൂർ കേരള വർമ്മ കോളേജിൽ ബി.എ പൊളിറ്റിക്കൽ സയൻസ് പഠിക്കുമ്പോൾ കോളേജ് വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി.

സമരവീര്യത്തിന്റെ കരുത്തുറ്റ ചരിത്രമാണ് പി. വസന്തത്തിന് പറയാനുള്ളത്. 1988-ൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടന്ന ചരിത്രപ്രസിദ്ധമായ വനിതാ മാർച്ചിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അവർ. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യമുയർത്തി 33 ദിവസം നീണ്ടുനിന്ന ആ യാത്ര കേരള രാഷ്ട്രീയ ചരിത്രത്തിൽ വലിയ ഇടം പിടിച്ചിരുന്നു.

എ.ഐ.വൈ.എഫ് രക്തപ്രതിജ്ഞ, സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ പ്രക്ഷോഭം, വിദ്യാഭ്യാസ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ തുടങ്ങി നിരവധി സമരമുഖങ്ങളിൽ അവർ സജീവ സാന്നിധ്യമായിരുന്നു. 1983 മുതൽ സി.പി.ഐ അംഗമായ വസന്തം, പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം.എൽ.എയുമായ സത്യൻ മൊകേരിയുമായുള്ള വിവാഹത്തിന് ശേഷമാണ് പ്രവർത്തനരംഗം നാദാപുരത്തേക്ക് മാറ്റിയത്.

മഹിളാ സംഘം നാദാപുരം മണ്ഡലം സെക്രട്ടറി മുതൽ സംസ്ഥാന പ്രസിഡന്റ് വരെയുള്ള ചുമതലകൾ അവർ വഹിച്ചിട്ടുണ്ട്. നിലവിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗമായും 2025-ൽ കമ്മീഷൻ ചെയർപേഴ്‌സണായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

1991 മുതൽ വടകരയിൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ച വസന്തം, 1993 മുതൽ കല്ലാച്ചിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. സത്യൻ മൊകേരിയാണ് ഭർത്താവ്. അച്യുത് വി. സത്യൻ, ആർഷ വി. സത്യൻ എന്നിവർ മക്കളാണ്. സ്ഥാനാർത്ഥിയുടെ വിപുലമായ പ്രവർത്തന പരിചയവും ജനകീയ ബന്ധങ്ങളും വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351709/santosh-kumar-mp-arrives-in-nadapuram-with-enthusiasm)