---
title: "കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവെന്ന് പരാതി; വാണിമേൽ സ്വദേശി മരിച്ചു, മൃതദേഹം ഏറ്റു വാങ്ങില്ലെന്ന് ബന്ധുക്കൾ "
english_title: "Kozhikode Medical College, complaint of treatment error, Vanimel native dies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363693/kozhikode-medical-college-complaint-of-treatment-error-vanimel-native-dies-NEW-"
published_at: "2026-06-04T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20fa422019a_VANIMEL_DEATH.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവെന്ന് പരാതി; വാണിമേൽ സ്വദേശി മരിച്ചു, മൃതദേഹം ഏറ്റു വാങ്ങില്ലെന്ന് ബന്ധുക്കൾ 

> **Lead Summary:** **നാദാപുരം: **കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി . കിഗ്‌നി സ്റ്റോൺ ചികിത്സക്കെത്തിയ നാദാപുരം വാണിമേൽ സ്വദേശി റീജിത്താണ് ഇന്ന് പുലർച്ചെ മരിച്ചത് .

## Article Content

**നാദാപുരം: **കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി . കിഗ്‌നി സ്റ്റോൺ ചികിത്സക്കെത്തിയ നാദാപുരം വാണിമേൽ സ്വദേശി റീജിത്താണ് ഇന്ന് പുലർച്ചെ മരിച്ചത് .

കഴിഞ്ഞ വര്ഷം ആഗസ്റ്റിൽ ആദ്യ സർജറിയും ഈ വര്ഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും ചെയ്തിരുന്ന രോഗിയാണ് മരിച്ചത് . ആദ്യ സർജറി ചെയ്തതിൽ വീഴ്ചയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം .മൃതദേഹം ഏറ്റു വാങ്ങില്ലെന്ന് കുടുംബം അറിയിച്ചു. ഇടതു വശത്ത് ചെയ്യേണ്ട സർജറി വലതുവശത്തു ചെയ്തുവെന്നാണ് ബന്ധുക്കൾ പറയുന്നത് .

അതിനുശേഷം പഴുപ്പ് ഉണ്ടാവുകയും , പിന്നീട് പലതവണ ഇവിടെ ചികിത്സയ്ക്ക് എത്തുകയും ചെയ്തു . ആദ്യ സർജറിക്ക് ശേഷം കല്ല് നീക്കം ചെയ്യാൻ സാധിച്ചില്ലെന്ന് മാത്രമല്ല, വലതുഭാഗത്ത് പൈപ്പിട്ട ഭാഗത്തുനിന്നും ഗുരുതരമായ രീതിയിൽ പഴുപ്പ് ഒലിക്കാൻ തുടങ്ങി.

തുടർന്ന് കൃത്യമായ വിശദീകരണം നൽകാതെ രോഗിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു . പഴുപ്പ് മാറാത്തതിനെ തുടർന്ന് വീണ്ടും അഡ്മിറ്റ് ചെയ്തപ്പോൾ, ബന്ധുക്കളുടെ സമ്മതമില്ലാതെ ഇടതുഭാഗത്തും സർജറി നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

സർജറികളുടെ ഭാഗമായി ശരീരത്തിൽ നാലിടത്ത് തുളകൾ വീഴുകയും രണ്ട് ഭാഗത്തും പഴുപ്പ് ഗുരുതരമാകുകയും ചെയ്തു. കഴിഞ്ഞ പത്ത് മാസമായി കിടപ്പിലായ രോഗിയുടെ ശ്വാസകോശത്തെയും വൃക്കകളെയും നിലവിൽ ഇൻഫെക്ഷൻ ബാധിച്ചിട്ടുണ്ട്. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് മെയ് 30-നാണ് റീജിത്തിനെ മെഡിക്കൽ ഐസിയുവിലേക്ക് മാറ്റിയത്.

രോഗിക്ക് ലേസർ ചികിത്സ ആവശ്യമാണെന്നും എന്നാൽ അതിനുള്ള യന്ത്രം ആശുപത്രിയിലില്ലെന്നും പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുന്നതായി കുടുംബം ആരോപിക്കുന്നു.

വിവിധ വാർഡുകളിലേക്ക് മാറ്റിമാറ്റി കാണിച്ച് ഡോക്ടർമാർ കൈമലർത്തുകയാണെന്നും, തുടർച്ചയായ പീഡനങ്ങൾ കാരണം രോഗിയുടെ മനോനില പോലും തകർന്നതായും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363693/kozhikode-medical-college-complaint-of-treatment-error-vanimel-native-dies-NEW-)