നാദാപുരം: എങ്ങനെ ഈ നാട് നന്നാവും? പള്ളിയിൽ പോയി നമസ്കരിച്ച് വന്നയാളുടെ പെരുമാറ്റം ഇങ്ങനെയായാൽ ? "ഇത് ഇസ്ലാമിക സാമ്പത്തിക ഇടപാട് ആണോ?" വ്യാപാരികളോട് നാദാപുരത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ ജമാൽ കല്ലാച്ചിയുടെ ചോദ്യം .നാദാപുരം ടൗണിലെ വസ്ത്രവ്യാപാരിയിൽ നിന്നുണ്ടായ ദുരനുഭവം നാട്ടുകാരുമായി പങ്കുവെച്ച് മാധ്യമ പ്രവർത്തകൻ രംഗത്ത്.
നാട്ടുകാർ നാദാപുരത്തെ ഉപേക്ഷിച്ച് നഗരങ്ങളിൽ പോയി സാധനങ്ങൾ വാങ്ങുന്നതിൻ്റെ കാരണവും ധാർമികതയും ചോദ്യം ചെയ്യുന്ന മലയാള മനോരമ നാദാപുരം ലേഖകൻ ജമാലിൻ്റെ കുറിപ്പ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നു. ജമാൽ കല്ലാച്ചിയുടെ സോഷ്യൽ മീഡിയാ കുറിപ്പ് ഇങ്ങെനെ.... നാദാപുരത്തെ വ്യാപാരി സമൂഹത്തിന് മുന്‍പില്‍... കക്കംവെള്ളി പള്ളിക്ക് മുന്‍പില്‍ ഈയിടെ തുറന്ന ലെ അഭയ എന്ന വനിതകള്‍ക്ക് മാത്രമായുള്ള ഷോപ്പിൽ നിന്ന് മകള്‍ 2 ഡ്രെസ്സുകൾ വാങ്ങി.
വീട്ടില്‍ എത്തിയപ്പോഴാണ് ഗുണനിലവാരം കുറഞ്ഞത് ആണെന്ന് ബോധ്യം വന്നത്. ഒരു മണിക്കൂര്‍ കഴിയും മുന്‍പേ ഞാനും ഭാര്യയും ഷോപ്പിൽ എത്തി ഒരെണ്ണം മാറ്റി തരാന്‍ അഭ്യര്‍ഥിച്ചു. അവിടെ ഉള്ള ലേഡി സ്റ്റാഫ് വളരെ വേഗത്തില്‍ ഞങ്ങള്‍ക്ക് മറ്റു ഡ്രെസ്സുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ചെയ്തു തന്നു. ഹൃദ്യമായ പെരുമാറ്റം കണ്ടു ഇനിയും അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഉള്ള ആഗ്രഹം ഞങ്ങള്‍ക്ക് ഉണ്ടായി. ഇഷ്ടപ്പെട്ട ഡ്രസ്സ് ബില്ല് ആക്കി ആയപ്പോഴേക്കും 945 രൂപ ഇങ്ങോട്ടു തരാന്‍ ആയി.
ക്യാഷ് കൗണ്ടറിൽ എത്തിയപ്പോള്‍ നമസ്കാരം കഴിഞ്ഞു വന്നു ഇരിക്കുന്ന ആൾ. പരിചയപ്പെട്ടു. തീക്കുനി സ്വദേശി ആണ്. ഹമീദ് എന്ന് പേര്. എന്നോട് അദ്ദേഹം പേര് ചോദിക്കും എന്ന് കരുതി. ചോദിച്ചില്ല. പറഞ്ഞുമില്ല. 945 രൂപ തിരിച്ചു നല്‍കണമെന്ന് ലേഡി സ്റ്റാഫ് പറഞ്ഞപ്പോള്‍ കക്ഷി ഭാവം മാറി. അത് പറ്റില്ല പോലും. എന്നാല്‍ ഭാര്യക്ക് മാക്സി എടുക്കാം എന്നായി. അതിന് മാക്സി അവിടെ ഇല്ല. ഒരു പാന്റ് തിരക്കി. അതും കിട്ടിയില്ല. അപ്പോള്‍ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന വ്യക്തി പണം എണ്ണുന്ന തിരക്കില്‍ ആയിരുന്നു.
ഞാന്‍ സ്വയം അദ്ദേഹത്തെ പരിചയപ്പെടുത്തി. എന്റെ ഐഡന്റിറ്റി കാർഡ് കാണിച്ചു. ആവശ്യമായ സാധനം ഇല്ലാത്ത സ്ഥിതിക്ക് ക്യാഷ് തിരിച്ചു തന്നു കൂടെ എന്ന് ചോദിച്ചു. ബില്ലിന്റെ മുകളില്‍ ബാലൻസ് 945 എന്ന് എഴുതി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിക്കോളൂ എന്ന് പറഞ്ഞു അയാള്‍ നോട്ട് എണ്ണല്‍ തുടർന്നു. ആദ്യമായി ഒരു കടയില്‍ ചെന്ന് പ്രശ്നക്കാരൻ ആകാൻ ആഗ്രഹിക്കാത്തത് കൊണ്ട് ഇറങ്ങി പോന്നു.
ഇനി നാദാപുരത്തെ വ്യാപാര സമൂഹത്തോട്. ഏത് ആവശ്യത്തിനും അയല്‍ നഗരങ്ങളില്‍ പോകുന്ന സമീപനം ഉപഭോക്താക്കള്‍ സ്വീകരിക്കാന്‍ കാരണം ഇത്തരം സമീപനം ഉണ്ടാകുന്ന കാരണം അല്ലേ. ഇനി ആ കടയില്‍ കയറാന്‍ ഇട വരരുത് എന്ന് മനസ്സില്‍ ഉറപ്പിച്ചു. ആദ്യം ഞാനും ഭാര്യയും ഡ്രെസ്സ് മാറ്റി എടുക്കാന്‍ സമീപിച്ചപ്പോൾ ഞങ്ങളെ സ്വീകരിച്ച വനിതാ ജീവനക്കാരുടെ സമീപനവും പള്ളിയില്‍ പോയി നമസ്കരിച്ചു വന്ന ഉടമ എന്ന് കരുതുന്ന ആളുടെ സമീപനവും എത്ര വ്യത്യസ്തം?.
നാദാപുരം ടൗണിലെ വ്യാപാര മുരടിപ്പ് പല വ്യാപാര സുഹൃത്തുക്കള്‍ പങ്ക് വയ്ക്കാറുണ്ട്. എങ്ങനെ മുരടിപ്പ് ഇല്ലാതെ ആകും. എനിക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് അവിടെ ഇല്ലാത്ത സ്ഥിതിക്ക് 945 രൂപ തിരികെ തന്നാല്‍ അദ്ദേഹത്തിന് എന്തെങ്കിലും നഷ്ടം ഉണ്ടാകുമോ? ഞാന്‍ ആ 945 രൂപ യുടെ സാധനം വാങ്ങാന്‍ അവിടെ ചെന്നില്ലെങ്കിൽ ഈ തുക അദ്ദേഹം എങ്ങനെ തിരിച്ചു തരും. പള്ളിയില്‍ പോയി വന്ന ആള്‍ എന്ന നിലയില്‍ വിനീതമായി ചോദിക്കുന്നു ഇത് ഇസ്ലാമിക സാമ്പത്തിക ഇടപാട് ആണോ. ഞാന്‍ മരിച്ചു പോയി എന്നിരിക്കട്ടെ. ഈ 945 രൂപ എങ്ങനെ ഇയാള്‍ തിരിച്ചു തരും. കഫൻ ചെയ്യാന്‍ ഉള്ള തുണി അവിടെ ഇല്ല. ഉണ്ടെങ്കില്‍ അത് വാങ്ങി ഇടപാട് തീര്‍ക്കാം ആയിരുന്നു. ഞാനും ഭാര്യയും ഷോപ്പിൽ ചെന്നപ്പോള്‍ അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടി കളിൽ നിന്ന് ലഭിച്ച മാന്യത ഉടമ എന്ന് കരുതുന്ന ആളിൽ നിന്ന് ലഭിച്ചില്ല. എങ്ങനെ നാദാപുരം അഭിവൃദ്ധിപ്പെടും?
'Is this an Islamic financial transaction?' Nadapuram journalist Jamal Kallachi's question to traders