വളയം: പേയിളകിയ കുറുക്കന്റെ ആക്രമണത്തിനിരയായ ഒരുപശുകൂടി ചത്തു. വളയം നിരവുമ്മലിലെ പുന്നയുള്ളപറമ്പത്ത് സുനിലിന്റെ നാലുമാസം ഗർഭിണിയായ പശുവാണ് ഇന്നലെ ചത്തത്. കുഞ്ഞിത്തൈയ്യുള്ള പറമ്പത്ത് ചന്ദ്രന്റെ കറവപ്പശുവും ഭ്രാന്തൻകുറുക്കന്റെ കടിയേറ്റതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചത്തിരുന്നു.
ഇതിനുപിന്നാലെയാണ് സുനിലിന്റെ പശുവും ചത്തത്. കുറുക്കൻ്റെ ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപശുക്കളും ഒരു ആടും നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ പതിനൊന്നിന് വളയം നിരവുമ്മൽപ്രദേശത്താണ് ഭ്രാന്തൻകുറുക്കന്റെ ആക്രമണമുണ്ടായത്. കറവപ്പശുക്കളടക്കം ഒട്ടേറെ വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിരുന്നു. ആക്രമണം നടത്തിയ കുറുക്കനെ അന്നു തന്നെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു.
വളയം മൃഗാശുപത്രി അധികൃതരെത്തി അക്രമത്തിനിരയായ മൃഗങ്ങൾക്ക് പ്രാഥമികവൈദ്യസഹായം ലഭ്യമാക്കിയിരുന്നു. രണ്ടാഴ്ച നിരീക്ഷിക്കാൻ വീട്ടുകാർക്ക് നിർദേശവും നൽകിയിരുന്നു. ഇത്തരത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപശുക്കളാണ് ചത്തത്. വളയം മൃഗാശുപത്രി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
പേവിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എഴുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വളർത്ത് മൃഗങ്ങൾ ചാകുന്നത് ക്ഷീരകർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. ഇഷ്യൂർ ചെയ്യത മൃഗങ്ങൾക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്.
Plague; A pregnant cow also died in the valayam