വടകര: വടകര ബീച്ച് ഫെസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വ്യത്യസ്തമായി കുതിര ഒട്ടക സവാരി. തിരുവനന്തപുരത്തെ റോബിൻ ഫാമിൽ നിന്നാണ് രണ്ട് കുതിരയെയും, ഒരു ഒട്ടകത്തെയും വടകര ബീച്ച് ഫെസ്റ്റിനെ മാറ്റുകൂട്ടുവാനായി എത്തിച്ചിട്ടുള്ളത്.
ഇതിൽ ആറു വയസ്സ് മാത്രം പ്രായമുള്ള ഒട്ടകം രാജസ്ഥാനിൽ നിന്നാണ് വാങ്ങിച്ചെതെന്ന് ടീം ഉടമ ജെയിംസ് പറഞ്ഞു. സാധാരണ ഒട്ടകത്തിന് അനുയോജ്യമായ കാലാവസ്ഥയിൽ 55 മുതൽ 60 വയസ്സ് വരെ ജീവിക്കും. പക്ഷേ കേരളത്തിൽ 45 മുതൽ 50 വയസ്സ് മാത്രമേ ഇതിനെ ആയുസ്സ് കണക്കാക്കുന്നുള്ളൂ.
അഞ്ചു വയസ്സ് പ്രായമുള്ള വലിയ കുതിരയാണ് മറ്റൊരാകർഷണം. സാധാരണഗതിയിൽ കുതിര 30 വയസ്സ് വരെ ജീവിക്കുമെന്നാണ് പഠനം. സവാരിയുടെ ഏറ്റവും വലിയ ആകർഷണമായ ചെറിയ കുതിര തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്നതാണ് ഇതിന് പോണി കുതിര എന്നും പേരുണ്ട്.
ഇത് വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും റൈഡിങ്ങിന്റെ കാര്യത്തിൽ മികച്ചവനാണ്. നാലു വയസ്സ് മാത്രമാണ് ഇവന്റെ പ്രായം. കുട്ടികളെന്നോ മുതിർന്നവരെന്നോ, സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ നിരവധി പേരാണ് സവാരി ആസ്വദിക്കുന്നത്.
ഒരു റൈഡിങ്ങിന് 100 രൂപയാണ് ടിക്കറ്റ് ചാർജ്. രക്ഷിതാക്കളോടൊപ്പം ചെറിയ കുട്ടികളും ഒട്ടക, കുതിര സവാരി ആസ്വാദനത്തിൽ പങ്കുചേരുന്നു. ജെയിംസിനെ കൂടാതെ ഹസനും പ്രവീണുമാണ് സഹായത്തിനായി കൂടെയുള്ളത്.
Vadakara Beach Fest; Camel horse riding is popular with the people