---
title: "അറസ്റ്റ് ഉടൻ; വ്യാജ റവന്യൂരേഖ നിർമ്മാണം, കുറ്റക്കാരെ പൊലീസ് കണ്ടെത്തി "
english_title: "The police found the culprits for making fake revenue documents"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99940/the-police-found-the-culprits-for-making-fake-revenue-documents"
published_at: "2023-02-27T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc363529d4e_revenue_document_fake.jpg"
keywords: []
---

# അറസ്റ്റ് ഉടൻ; വ്യാജ റവന്യൂരേഖ നിർമ്മാണം, കുറ്റക്കാരെ പൊലീസ് കണ്ടെത്തി 

> **Lead Summary:** **നാദാപുരം: ** വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമ്മിച്ച് സർക്കാർ പെൻഷൻ തട്ടാൻ ശ്രമിച്ച സംഭവത്തിൽ കർശ്ശന നടപടിക്കൊരുങ്ങി പൊലീസ്.

## Article Content

**നാദാപുരം: ** വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമ്മിച്ച് സർക്കാർ പെൻഷൻ തട്ടാൻ ശ്രമിച്ച സംഭവത്തിൽ കർശ്ശന നടപടിക്കൊരുങ്ങി പൊലീസ്.

വ്യാജ രേഖ നിർമ്മിച്ച ജനസേവന കേന്ദ്രങ്ങളിൽ റെയിഡ്. കംപ്യൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം എൻ.കെ കോംപ്ലക്സിലെയും ചിയ്യൂർ ചെടിയകണ്ടി മുക്കിലെയും സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ചെക്യാട് പുളിയാവ് സ്വദേശി റാഷിദിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനങ്ങൾ. ജനസേവനകേന്ദ്രങ്ങളുടെ മറവിൽ വ്യാജ റവന്യൂ സർട്ടിഫിക്കറ്റുകൾ നൽകുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്ന് ജാഗ്രതാ നിർദേശവുമായി സംസ്ഥാന സർക്കാർ.

റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും നിർദേശം നൽകിയത്.

ഈ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിനോടൊപ്പം പൊതുജനങ്ങളെ ബോധവത്‌കരിക്കുന്നതിനായി ഇൻഫർമേഷൻ എജ്യുക്കേഷൻ കാമ്പയിൻ നടത്തണമെന്നും നിർദേശമുണ്ട്.

വരുമാനം കുറച്ചുകാട്ടി ആനുകൂല്യങ്ങൾ തരപ്പെടുത്തുന്നതായി വ്യാജ വരുമാനസർട്ടിഫിക്കറ്റുകൾ ജനസേവന കേന്ദ്രങ്ങൾ വഴി വ്യാപകമാകുന്നുവെന്ന പത്രവാർത്തയെത്തുടർന്നാണ് സർക്കാരിന്റെ ജാഗ്രതാ നിർദേശം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലും സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ വരുമാന സർട്ടിഫിക്കറ്റുകളിലുമാണ് വ്യാജൻമാരെ കണ്ടെത്തിയത്.പല സ്ഥലത്തും അതിസൂക്ഷ്മവും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനാവാത്ത തരത്തിലുമാണ് തട്ടിപ്പിന്റെ ഭാഗമായി സർട്ടിഫിക്കറ്റുകൾ നൽകിയത്.

റവന്യൂവകുപ്പ് ഓൺലൈനായി ലഭ്യമാകുന്ന എല്ലാ സേവനങ്ങളും വകുപ്പിന്റെ പോർട്ടലായ ‘ReLIS’ സംവിധാനത്തിൽ മാത്രം ചെയ്യുക എന്നതാണിൽ പ്രധാന നിർദേശം. യൂസർനാമം, പാസ്‌വേഡ് ലഭിക്കുന്നതിനായി പോർട്ടറിൽ രജിസ്ട്രർ ചെയ്യുന്നതിന് ആധാർനമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമാക്കാം.

നിലവിലുളള എല്ലാ യൂസേഴ്‌സിനും ഇത് ബാധകമാക്കേണ്ടതുണ്ട്. റവന്യൂവകുപ്പ് നൽകിവരുന്ന എല്ലാ ഓൺലൈൻ സർട്ടിഫിക്കറ്റുകളിലും ക്യു ആർ കോർഡ് നിർബന്ധമാക്കണം. സംസ്ഥാനത്തെ പൊതുസേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള ലൈസൻസ് നിർബന്ധമാക്കണം.

വില്ലേജ് ഓഫീസർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനുശേഷം അപേക്ഷ എഡിറ്റ് ചെയ്യുന്നതിന് നിലവിൽ നൽകിയിരിക്കുന്ന അനുമതി പിൻവലിക്കണം.

ഓരോ വില്ലേജിന്റെയും പരിധിയിൽവരുന്ന അംഗീകൃത അക്ഷയകേന്ദ്രങ്ങളുടെ വിവരങ്ങൾ വില്ലേജ് ഓഫീസുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകേണ്ടതാണെന്നും സർക്കാരിന്റെ ഉത്തരവിലുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99940/the-police-found-the-culprits-for-making-fake-revenue-documents)