കുറ്റ്യാടി:(nadapuramnews.in) യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് കുറ്റ്യാടി മണ്ഡല പര്യടനത്തിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.
വെള്ളിയാഴ്ച രാവിലെ വേളം പെരുവയലിൽ നിന്ന് പര്യടനം ആരംഭിക്കുമ്പോൾ നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകരും സ്ഥാനാർഥിയുടെ അഭ്യുദയകാംക്ഷികളും തടിച്ചുകൂടിയിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകന്റെ വെടിക്കെട്ട് പ്രസംഗം നടന്നുകൊണ്ടിരിക്കെയാണ് സ്ഥാനാർഥി ഷാഫി പറമ്പിൽ എത്തിയത്.
അഭിവാദ്യം വിളികളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഷാഫിയെ സ്വീകരിച്ചു. ഇരു സർക്കാരുകളും നമ്മളെ പറഞ്ഞു പറ്റിച്ചിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
40 രൂപയ്ക്ക് പെട്രോൾ തരാമെന്ന് പറഞ്ഞവർ നമ്മളെ പറ്റിച്ചു. ഡോളറിന് 40 രൂപയാകും എന്ന് പറഞ്ഞവർ നമ്മളെ പറ്റിച്ചു. ഗ്യാസിന് 300 രൂപയാകും എന്നു പറഞ്ഞ് വീണ്ടും പറ്റിച്ചു.
മനുഷ്യരെ ജാതിയുടെയും മതത്തിൻ്റെയും പേരിൽ അവർ വിഘടിപ്പിച്ചു. സംസ്ഥാനത്താവട്ടെ പെൻഷനും ശമ്പളവും ക്ഷേമനിധിയും ഉൾപ്പെടെ സകലതും മുടക്കിയ സർക്കാർ നമ്മളെ പറ്റിച്ചു.
സകല സാധനങ്ങളുടെയും വില കുത്തനെ കൂടി. വീടിൻ്റെ പെർമിറ്റെടുക്കാനുള്ള ഫീസ് റോക്കറ്റിനെക്കാൾ ഉയരത്തിൽ പറന്നു. ഇതിനെല്ലാം ഒടുവിൽ ചോരകണ്ട് കൊതി തീരാത്തവർ പാനൂരിൽ വീണ്ടും ബോംബ് പൊട്ടിച്ചിരിക്കുന്നു.
ആ ബോംബ് അവിടെ പൊട്ടി ഇല്ലായിരുന്നെങ്കിൽ നമ്മുടെ ആരുടെയെങ്കിലും മേലിൽ കിടന്നു പൊട്ടുമായിരുന്നു. എന്തിനാണ് ഇത്തരം ഒരു രാഷ്ട്രീയം എന്ന് സിപിഎം ഇനിയെങ്കിലും ചിന്തിക്കണം.
എന്തുകൊണ്ട് ഇവർക്ക് നന്മയുടെ രാഷ്ട്രീയം സ്വീകരിച്ചു കൂടാ? അക്രമ രാഷ്ട്രീയത്തിന്റെയും കഠാര രാഷ്ട്രീയത്തിന്റെയും പേരിൽ ഇനിയും ഈ മണ്ണിൽ കണ്ണീർ വീഴണമോ എന്ന് നമ്മളെല്ലാവരും ചിന്തിച്ച് തീരുമാനമെടുക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
#rousing #reception #for #ShafiParambil