നാദാപുരം: തീ പിടിച്ചാൽ മാത്രം ഓടിയെത്തുന്ന പഴയ ഫയർ ഫോഴ്സല്ല . ദുരന്തമുഖത്ത് ഓടിയെത്തി മാതൃകയാവുകയാണ് നാദാപുരം ഫയർ ആൻഡ് റസ്‌ക്യൂ സേന. ഇവിടെ പശുവിന് തിരികേ കിട്ടിയത് ജീവനാണെങ്കിൽ ഗിരീഷന് ജീവിതമാർഗവുമാണ്. മേയുന്നതിനിടയിൽ ചതുപ്പിലെ ചെളിയിൽ പുതഞ്ഞുപോയ പശുവിന് ഇന്നലെ നാദാപുരം അഗ്നിരക്ഷാസേന രക്ഷകരായി.
കുറ്റ്യാടി പഞ്ചായത്തിലെ വടയത്തെ തൊണ്ടിപ്പറമ്പത്ത് ഗിരീഷിന്റെ പശുവാണ് കെട്ടിനിൽക്കുന്ന വെള്ളത്തിലെ ചെളിയിൽ പുതഞ്ഞുപോയത്. കാലുകൾ ചെളിയിൽ പൂണ്ടുപോയതിനാൽ എഴുന്നേൽക്കാൻ വയ്യാത്തനിലയിൽ മരണത്തോട് മല്ലടിക്കുന്നനിലയിലായിരുന്നു ഗിരീഷിന്റെ ഉപജീവനമാർഗമായ പശു.
വിവരമറിയിച്ചതിനെത്തുടർന്ന് നാദാപുരം ചേലക്കാട് ഫയർ സ്റ്റേഷനിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി പശുവിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ പി.കെ. ജെയ്‌സൽ, സി.കെ. ഷൈലേഷ്, വി. ലികേഷ്, രതീഷ് ആർ. നായർ എന്നിവരും രക്ഷാസംഘത്തിലുണ്ടായിരുന്നു.
Model This Rescue Force; The cow got back life and Girishan got a livelihood