നാദാപുരം : വിനോദ സഞ്ചാര കേന്ദ്രമായ ജാനകി കാട്ടിൽ കൊണ്ടുപോയി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പേരെയും ഇന്ന് കോടതിയിൽ ഹാജറാക്കും. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ പൊലീസ് ശേഖരിച്ചതായും ജാനകി കാട്ടിലും പ്രദേശത്തും ഇനി പൊലീസ് നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകിയതായി നാദാപുരം എഎസ്‌പി നിതിൻ രാജ് പറഞ്ഞു.
ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പേരെയും ഇന്ന് രാവിലെ കോടതിയിൽ ഹാജറാക്കും. മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് പാറച്ചാലിൽ ഷിബു (24), മൊയിലോത്ര തെക്കെ പറമ്പത്ത് സായൂജ് (24), മൊയിലോത്ര തമഞ്ഞിമ്മൽ രാഹുൽ (22), ആക്കൽ പാലോളിൽ അക്ഷയ് (22) എന്നിവരെയാണ് ഇന്നലെ നാദാപുരം എഎസ്‌പി നിതിൻ രാജ് അറസ്‌റ്റ്‌ചെയ്‌തത്.
കഴിഞ്ഞ മൂന്നിനാണ് സംഭവം. പരിചയക്കാരനായ സായൂജാണ് പെൺകുട്ടിയെയും കൂട്ടി വിനോദസഞ്ചാര കേന്ദ്രമായ മരുതോങ്കരയിലെ ജാനകിക്കാട്ടിലെത്തിയത്. തുടർന്ന് സുഹൃത്തുക്കളായ ഷിബു, രാഹുൽ, അക്ഷയ് എന്നിവരെ വിളിച്ചുവരുത്തി. ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി പെൺകുട്ടിക്ക് നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പെൺകുട്ടിയെ സംശയകരമായ സാഹചര്യത്തിൽ കുറ്റ്യാടി, ചെറുപുഴ പാലത്തിനുസമീപം നാട്ടുകാർ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുറ്റ്യാടി പൊലീസിന്റെ അന്വേഷണത്തിലാണ് പീഡനം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി. പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. സംഭവം നടന്ന ജാനകിക്കാട്ടിലെത്തി തെളിവെടുപ്പ് നടത്തി.
Strong evidence against defendants; Police surveillance in Janaki forest - ASP Nitin Raj