എടച്ചേരി : എടച്ചേരിയിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു മാറ്റേണ്ടി വന്നത് നിർമാണത്തിൽ അഴിമതി നടന്നത് കൊണ്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു.ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇരുനിലയിൽ പണിതീർത്ത കെട്ടിടം പൊളിച്ചു മാറ്റേണ്ടി വന്ന നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.27 വർഷം മാത്രം പഴക്കമുള്ള ഈ കെട്ടിടം പണി പൂർത്തിയായി ചുരുങ്ങിയ വർഷങ്ങൾ പിന്നിടുമ്പോഴേക്കും നാശത്തിലേക്ക് നീങ്ങിയിരുന്നു.
കോൺക്രീറ്റ് കെട്ടിടത്തിൻ്റെ പല ഭാഗങ്ങളിലും സിമൻറ് അടർന്ന് വീണ് കമ്പികൾ പുറത്തായിരുന്നു.ഇതേ കാലത്ത് തന്നെ നിർമ്മിച്ച മറ്റു പല സ്വകാര്യ കെട്ടിടങ്ങളും ബലക്ഷയം കൂടാതെ ഇന്നും നിലനിൽക്കുന്നുണ്ടെന്നും പഞ്ചായത്ത് കെട്ടിടം മാത്രം ജീർണ്ണിച്ച് നശിച്ചുപോയത് നിർമ്മാണത്തിലെ ക്രമക്കേട് കൊണ്ട് മാത്രമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.1993 ൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന റൂറൽ ഡെവലപ്മെന്റ് ബോർഡിൽ നിന്ന് വായ്പ എടുത്ത് നിർമ്മിച്ച കെട്ടിടം തിരിച്ചടവ് പൂർത്തിയാകുമ്പോഴേക്കും പൊളിച്ചു മാറ്റേണ്ടി വന്നിരിക്കയാണ്.പൊതു ഖജനാവിലെ പണം മുടക്കി പണിത കെട്ടിടം ഇത്രയും പെട്ടെന്ന് പൊളിച്ചുപണിയേണ്ടിവന്ന കാരണത്തെ കുറിച്ചും, നിർമാണത്തിലെ ക്രമക്കേടിനെ കുറിച്ചും വിജിലൻസ് അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധ സദസ്സ് ഡി.സിസി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ പ്രേമദാസ് അധ്യക്ഷനായി. ബ്ലോക്ക് ഭാരവാഹികളായ സി.പവിത്രൻ , കെ രമേശൻ , യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അർജുൻ ശ്യാം വടക്കയിൽ , സത്യൻ പയേത്ത് , അഡ്വ. ശ്രീജിത്ത് കാഞ്ഞാൽ, പി. അനീഷ് , വി. മുകുന്ദൻ , എംസി വിജയൻ , രാഹുലൻ , രതീഷ് സംസാരിച്ചു.
Protest gathering; Congress accused of corruption in construction of Edacheri shopping complex