നാദാപുരം : കല്ലാച്ചി-വളയം റോഡ് പ്രവൃത്തിക്ക് ഒന്നര മാസം കൂടി സമയം ദീർഘിപ്പിച്ച് നൽകി.നാട്ടുകാരുടെ പരാതിയെ തുടർന്ന് ഒഴിവാക്കിയ കാസർകോട് സ്വദേശിയായ കരാറുകാരന് വീണ്ടും പ്രവൃത്തിനൽകി. ഓഗസ്റ്റ് 15 വരെ സമയം ദീർഘിപ്പിച്ച് പൊതുമരാമത്ത് ചീഫ് എൻജിനിയർ ഉത്തരവിട്ടു.
സമ്പത്തിക പ്രതിസന്ധിയും ടാറിംഗ് മിക്സിംഗ് യൂണിറ്റുകളിലെ തിരക്കുകളുമാണ് പ്രവൃത്തി പാതിവഴിയിലാക്കാൻ കാരണമെന്ന് കരാറുകാരൻ വിശദീകരിച്ചു.മഴ മാറിയ സമയത്ത് റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതായി പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
എന്നാൽ നേരത്തെ പ്രവൃത്തി വൈകിയതിനാൽ ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നാട് സാക്ഷ്യംവഹിച്ചിരുന്നു. സി പി ഐ എം നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിനുനേരെ സമരവുമായി രംഗത്തെത്തുകയുമുണ്ടായി. പ്രതിഷേധം ശക്തമായതോടെയാണ് കാസർകോട് സ്വദേശിയായ കരാറുകാരനെ കഴിഞ്ഞമാസം നീക്കംചെയ്തത്.
എസ്റ്റിമേറ്റ് പുതുക്കി റീ ടെൻഡർ നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് പഴയ കരാറുകാരന് തന്നെ പ്രവൃത്തിപൂർത്തീകരിക്കാൻ സമയം നീട്ടിനൽകിയത്. കല്ലാച്ചി-വളയം പുതുക്കയം റോഡിന്റെ രണ്ടാമത്തെ റീച്ച് ആയ ഓത്തിയിൽ മുക്ക് മുതൽ കുറുവന്തേരി മുക്ക് വരെ മൂന്നരക്കിലോമീറ്റർ റോഡിന് മൂന്നരക്കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.
രണ്ടരവർഷം മുൻപ് ആരംഭിച്ച പ്രവൃത്തി കരാറുകാരന്റെ അനാസ്ഥമൂലം അനിശ്ചിതമായി നീളുകയായിരുന്നു. വളയം ടാക്കീസ്, ജാതിയേരി ടൗൺ പരിസരത്തുള്ള രണ്ട് കലുങ്ക് നിർമാണവും ഒരുകിലോമീറ്ററിൽതാഴെവരുന്ന അഴുക്കുചാൽ നിർമാണവും വളയം കയറ്റം കുറയ്ക്കുന്ന പ്രവൃത്തിയും മാത്രമാണ് ഈ കാലയളവിൽ നടന്നത്.
മിക്കയിടത്തും ക്വാറി വേസ്റ്റ് ഇട്ടതിനാൽ കടുത്ത പൊടിശല്യവും മഴപെയ്താൽ വെള്ളക്കെട്ടുമുണ്ടാകുന്നത് നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ദിനംപ്രതി ബൈക്ക് യാത്രക്കാരടക്കം ഒട്ടേറെപ്പേരാണ് അപകടത്തിൽപ്പെടുന്നത്.
റോഡ് പ്രവൃത്തി ഏറെ വിവാദമായതിനെത്തുടർന്ന് മേഖലയിൽനിന്നും ഇരുന്നൂറിൽപ്പരം പരാതികളാണ് പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥർക്ക് നാട്ടുകാർ നൽകിയത്. ഇതേ കരാറുകാരൻ പ്രവൃത്തിപൂർത്തീകരിച്ച കുറുവന്തേരി റോഡിനെക്കുറിച്ചുള്ള പരാതികളും തുടർനടപടികൾക്ക് കാത്തുകിടക്കുന്നുണ്ട്. നിലവിലെ കരാറുകാരൻ ഏറ്റെടുത്ത പാറക്കടവ്-ചെക്യാട് റോഡ് പ്രവൃത്തിയും ഇതുവരെ ആരംഭിച്ചിട്ടില്ല.
The chief engineer said that the Kallachi-Valayam road contractor should continue