നാദാപുരം : മുസ്ലിം ലീഗ് തയ്യാറാക്കിയ ഗ്രാമ പഞ്ചയത്ത് വാർഡ് വിഭജന പട്ടിക ചോർന്നു. വാണിമേലിൽ മണ്ഡലം നേതാവിനെതിരെ വാക്കേറ്റവും കൈയ്യാങ്കളിയും.

സംഘർഷ സാധ്യത കണക്കിലെടുത്ത് രാജി പ്രഖ്യാപനം നടത്തി മുസ്ലിം ലീഗ് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ യോഗത്തിൽ നിന്ന് ഇറങ്ങി പോയതായും വിവരം.
ഇന്നലെ രാത്രി ഭൂമിവാതുക്കലിലെ ലീഗ് ഹൗസിൽ എം.കെ മജീദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നേതക്കൾ ചേരിതിരിഞ്ഞ് കലഹിച്ചതിനാൽ അലങ്കോലപ്പെട്ടത്.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം ഉറപ്പാക്കാൻ വാണിമേൽ പഞ്ചായത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഉണ്ടാക്കി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മുഖേനേ രഹസ്യമായി സമർപ്പിച്ച വാർഡ് വിഭജനത്തിൻ്റെ നിർദ്ദേശ പട്ടികയാണ് ചോർന്നത്.
അംഗീകരിച്ചതാകട്ടെ ഇടതുപക്ഷത്തിന് മുൻതൂക്കം ലഭിക്കുന്ന വാർഡ് വിഭജന നിർദ്ദേശപട്ടികയും.
വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അശറഫ് കൊറ്റാല, പ്രസിഡൻ്റ് എം കെ മജീദ്, മുൻഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ എന്നിവരടങ്ങിയ മൂന്നംഗ കമ്മറ്റിയാണ് പാർട്ടിക്ക് വ്യക്തമായ മുൻതൂക്കം ലഭിക്കുന്ന തരത്തിൽ പട്ടിക തയ്യാറാക്കി സമർപ്പിച്ചത്.
പട്ടിക ചോർന്നതോടെ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചു.
എൻ കെ മൂസ മാസ്റ്റർ സിപിഐ എം നേതാവ് ടി പ്രദീപ് കുമാറിന് ചോർത്തി നൽകിയതായി കണ്ടെത്തി എന്ന് ആരോപിച്ചാണ് ഒരു വിഭാഗം നേതാക്കൾ ഇന്നലെ നടന്ന യോഗത്തിൽ മൂസ മാസ്റ്റർക്കെതിരെ ശക്തമായി രംഗത്ത് വന്നത്.
മണ്ഡലം ജനൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടി ആവശ്യപ്പെട്ട് ബഹളം തുടങ്ങിയതോടെയാണ് മൂസ മാസ്റ്റർ ഇറങ്ങി പോയത്.
ഉന്നത കമ്മറ്റി നേതാക്കളായ സി കെ സുബൈർ , സിവിഎം വാണിമേൽ , കെ.കെ നവാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കലഹവും പ്രതിഷേധവും.
വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ സന്ദർശിക്കാനെത്തിയ മുസ്ലിംലീഗ് പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ സഞ്ചരിച്ച വാഹനത്തിന് വാണിമേലിലെ ഒരു വിഭാഗം മുസ്ലിം ലീഗ് പ്രവർത്തകർ മാർഗതടസം ഉണ്ടാക്കുകയും പി കെ കുഞ്ഞലി കുട്ടിയുടെ ഗൺമാനേ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ എൻ.കെ മൂസ മാസ്റ്റർ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സംഭവത്തിലെ വിരോധമാണ് മൂസ മാസ്റ്റർക്കെതിരായ നീക്കത്തിന് പിന്നിലുണ്ടെന്നും ഒരു വിഭാഗം പറയുന്നു.
താൻ ഒരു സ്ഥാനവും രാജിവെച്ചിട്ടില്ലെന്നും മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടത് പഞ്ചായത്ത് കമ്മറ്റിയിലാണോ എന്നും മൂസ മാസ്റ്റർ ട്രൂവിഷൻ ന്യൂസിനോട് പ്രതികരിച്ചു.
ഇതിനിടെ വാണിമേലിലെ പാർടി രഹസ്യങ്ങൾ പേരോട് ഹയർ സെക്കൻഡറി സ്കൂളിലെ സഹ അധ്യാപകരോട് പങ്കുവെക്കുന്നത് നെതിരെ യൂത്ത് ലീഗ് നേതാവിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
#leader #went #down #Ward #allotment #list #leaked #fistfights #MuslimLeague #meeting #Vanimel