നാദാപുരം: നാദാപുരം നരിക്കാട്ടേരിയിൽ ഗുരുതരാവസ്ഥയിൽ കണ്ട കാസർക്കോട് ചീമേനി സ്വദേശിയുടെ മരണകാരണം തലയിൽ ഏറ്റ ആഴത്തിലുള്ള മുറിവും ക്ഷതങ്ങളുമെന്ന് പോസ്റ്മോർട്ടത്തിൽ കണ്ടെത്തി. കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് ബന്ധുക്കൾ രംഗത്ത് വന്നതോടൊപ്പം തന്നെ മരണകാരണം വാഹനാപകടമല്ലെന്ന് ഉറപ്പിച്ച് പൊലീസും. കാറിടിച്ചുണ്ടായ അപകടത്തിലല്ല തലക്കേറ്റ മാരക മുറിവാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന് നാദാപുരം ഡിവൈഎസ്പി വി.വി ലതീഷ് പറഞ്ഞു.
എന്നാൽ ആരെങ്കിലും അപായപ്പെടുത്തിയാതാണോ അല്ലെങ്കിൽ അമിതമായി മദ്യപിച്ച ശേഷം കാറിൽ നിന്ന് ഇറങ്ങിയപ്പോൾ റോഡിൽ തലയടിച്ച് വീണതാണോയെന്ന സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല. കൂടുതൽ വിവരങ്ങൾക്കായി സംഭവ ദിവസം ശ്രീജിത്തിനോടെപ്പം കാറിലുണ്ടായിരുന്ന യുവാവിനെ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ് . അയാളെ കണ്ടെത്തിയാൽ സത്യങ്ങൾ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.വെള്ളിയാഴ്ച്ച രാത്രിയാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് ഗുരുതരാസ്ഥയിൽ അടിവസ്ത്രം മാത്രം ധരിച്ച് റോഡിൽ കിടന്ന നിലയിൽ ശ്രീജിത്തിനെ നാട്ടുകാർ കണ്ടത്.
ഉടൻ പ്രദേശത്തെ യുവാക്കൾ ചേർന്ന് ഓട്ടോറിക്ഷയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് നിന്ന് വടകര ഗവ.ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന രാവിലെ മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കൾ എത്തിയ ശേഷമാണ് ശ്രീജിത്തിനെ തിരിച്ചറിഞ്ഞത്.പാലേരി കരുണാകരൻ്റെയും തമ്പായിയുടെയും മകനാണ് മരിച്ച ശ്രീജിത്ത് . സഹോദരൻ സജിത്ത്. അഴിയൂർ കല്ലാമലയിലെ സുബിനയാണ് ഭാര്യ. കിഷൻജിത്ത് മകനാണ്.
ഇയാൾ എന്തിന് നരിക്കാട്ടേരിയിൽ എത്തി എന്നും മരണകാരണം എന്താണെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ഉന്നയിക്കുന്നുണ്ട്. ഇതിനിടെ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷിക്കാൻ പൊലീസ് സൈബർ വിഭാഗത്തിൻ്റെ സഹായം തേടിയിട്ടുണ്ട്. തലയ്ക്ക് പിറക് വശം മുറിവും ശരീരത്തിൽ വ്യാപകമായി ക്ഷതമേറ്റ പാടുകളുമുണ്ട്. ഒരു കൈയ്യുടെ എല്ല് ഓടിഞ്ഞിട്ടുണ്ട്. നരിക്കാട്ടേരിയിൽ കനാൽ പരിസരത്ത് വിജനമായ കാട് മൂടിയ റോഡരികിലാണ് ശ്രീജിത്ത് സഞ്ചരിച്ച കാർ ചെറുതായി ഇടിച്ച നിലയിൽ കണ്ടെത്തിയത്.
25 ന് രാവിലെ ചീമേനിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ശ്രീജിത്തേന്ന് ബന്ധുക്കൾ പറഞ്ഞു. അന്ന് രാത്രി സിനിമ കണ്ട് കഴിഞ്ഞ് രാത്രി വൈകി കല്ലാമലയിലെ ഭാര്യവീട്ടിൽ എത്തിയിരുന്നു. ഇവിടെ നിന്ന് രാവിലെ 11 മണിയോടെ ചീമേനിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങി. ഉച്ചയോടെ മറ്റൊരു യുവാവുമൊന്നിച്ച് ശ്രീജിത്ത് വീണ്ടും കല്ലാമലയിലെ വീട്ടിൽ എത്തിയിരുന്നു.
ബന്ധുക്കൾ ദുരൂഹത ഉന്നയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം അല്പസമയം മുമ്പ് ബന്ധുക്കൾ ഏറ്റുവാങ്ങി ചീമേനിയിലേക്ക് കൊണ്ടുപോയി. പെയിൻ്റിംഗ് തൊഴിലാളിയാണ് ശ്രീജിത്ത്. മദ്യപിക്കുന്ന ശീലം ഉണ്ടെങ്കിലും സിഗരറ്റ് ശ്രീജിത്ത് വലിക്കാറില്ല .എന്നാൽ കാറിൽ സിഗരറ്റ് പാക്കുകൾ കണ്ടെത്തിയതായും ബന്ധുക്കൾ നേരത്തെ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞിരുന്നു.
Death at Narikatteri; An postmortum was completed and the cause of death was a deep head injury