നാദാപുരം: (nadapuramnews.in) ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ പദ്ധതിയിൽ അഴിമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നാദാപുരത്ത് സ്ഥാപിച്ച ക്യാമറക്ക് 100 മീറ്റർ മുന്നിലായി 'സൂക്ഷിക്കുക പിണറായി സർക്കാരിന്റെ അഴിമതി ക്യാമറയിലേക്ക് ഇനി 100 മീറ്റർ ദൂരം' എന്ന സൂചന ബോർഡ് സ്ഥാപിച്ചു.

ലോകത്ത് എല്ലാ രാജ്യങ്ങളിലും ട്രാഫിക് ബോധവൽക്കരണവും മുന്നറിയിപ്പുകൾക്കും ശേഷം മാത്രം പിഴ ചുമത്തുമ്പോൾ കേരളത്തിൽ സ്ഥാപിച്ച ക്യാമറക്ക് നിയമപരമായ യാതൊരു മുന്നറിയിപ്പും നൽകാതെ ജനങ്ങളുടെ കീശയിൽ കയ്യിട്ട് പിഴ പിടിച്ചു വാങ്ങാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ എന്നതിന് പകരം ആർട്ടിഫിഷൽ ഇൻകം ക്യാമറ എന്ന് പുനർ നാമകരണം ചെയ്യണമെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധ സൂചന ബോർഡ് പ്രസിഡന്റ് കെഎം ഹംസയുടെ നേതൃത്വത്തിൽ സ്ഥാപിച്ചു. 85 കോടി ചെലവഴിച്ച് പൂർത്തീകരിക്കേണ്ട പദ്ധതി മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവിന്റെ കമ്പനിയായ പ്രസാഡിയോക്ക് നൽകി 238 കോടി ചെലവഴിച്ചതിലൂടെ മുഖ്യമന്ത്രിയും അഴിമതിക്ക് കൂട്ടുനിന്നെന്ന് അദ്ദേഹം ആരോപിച്ചു.
ജനറൽ സെക്രട്ടറി ഇ ഹാരിസ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം അൻസാർ ഓറിയോൺ,അബുദാബി കെഎംസിസി ജില്ലാ സെക്രട്ടറി വി കെ ശമീഖ്,സയ്യിദ് നിസാം,നംഷി മുഹമ്മദ്, സിപി അഫ്ദൽ അജ്‌സൽ എന്നിവർ പങ്കെടുത്തു.
warning board; The youth league has placed warning boards 100 meters near the AI camera