നാദാപുരം : (nadapuram.truevisionnews.com) സുഹൃത്തും നേതാവുമായ പ്രിയ സ്നേഹിതനെ ഊഞ്ഞാലാട്ടി, "എനിക്ക് സന്തോഷമായി" അവസാന കൂടിച്ചേരലിലെ ആവാക്കുകൾ ഇന്ന് ഉറ്റ ചങ്ങാതിക്ക് കണ്ണീർ തുള്ളികളായി. ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവ് തയ്യിൽ കുമാരന് അന്ത്യോപചാരമർപ്പിക്കാൻ മുൻ കേന്ദ്ര മന്ത്രിയും കെപിസിസി യുടെ മുൻ അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ വളയത്തെ വീട്ടിലെത്തി.
മുല്ലപ്പള്ളിയുടെ കുറിപ്പ് വായിക്കാം....... "ജീവിതാന്ത്യം വരെ പ്രസ്ഥാനത്തോട് ഒപ്പം ഉറച്ചു നിന്ന, ആശയ വ്യക്തതയോടെ പാർട്ടിക്കുള്ളിലും പുറത്തും ധീരമായി സംസാരിച്ച, നിശ്ചയ ദാർഢ്യത്തിൻ്റെ പ്രതീകമായ എൻ്റെ സ്നേഹിതൻ തയ്യിൽ കുമാരന് വിട.



മാസങ്ങൾക്ക് മുമ്പ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വിശ്രമത്തിലായ കുമാരൻ എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. വീട്ടിലെത്തിയപ്പോൾ എല്ലാം മറന്ന് ഭാര്യയോടൊപ്പം സന്തോഷത്തോടെ സ്വീകരിച്ചു. വീട്ടിലൊരുക്കിയ പൂന്തോട്ടത്തിൽ എന്നെയും കൂട്ടി പതുക്കെ നടന്നു.
ഊഞ്ഞാലിൽ ഞാൻ ഇരിക്കാൻ കുമാരൻ വാശിപിടിച്ചു. പിന്നീട് എന്നെ ഊഞ്ഞാലിൽ ആട്ടിക്കൊണ്ടിരുന്നു. "എനിക്ക് സന്തോഷമായി" എന്ന കുമാരൻ്റെ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. പ്രിയ സ്നേഹിതാ, ഒന്നും മറക്കാൻ കഴിയില്ല.
1978 ൽ കോൺഗ്രസ്സ് പിളർന്ന കാലം. സംസ്ഥാന യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനായ എൻ്റെ വിശ്വസ്തനായി നാദാപുരത്തും പരിസരപ്രദേശങ്ങളിലും പ്രസംഗവേദികളിൽ നിറഞ്ഞുനിന്ന, പ്രസ്ഥാനത്തിന് ശക്തമായ അടിത്തറയുണ്ടാക്കാൻ അത്യദ്ധ്വാനം ചെയ്ത കുമാരനെ എങ്ങിനെ മറക്കും. സത്യസന്ധതയിലൂടെ, സുതാര്യമായ പ്രവർത്തനത്തിലൂടെ കുമാരൻ നേതൃത്വ പദവികളിലേക്കു ഉയരുകയായിരുന്നു.
കുമാരൻ്റെ സംഘാടക വൈഭവവും അന്തസ്സുറ്റ ഇടപെടലുകളും മനസ്സിൽ നിറഞ്ഞു നില്കുന്നു. യൂത്ത് കോൺഗ്രസ്സ് നാദാപുരം നിയോജകമണ്ഡലം അദ്ധ്യക്ഷൻ, യു.ഡി.എഫ്. നാദാപുരം നിയോജകമണ്ഡലം കൺവീനർ, ഡി.സി.സി. അംഗം, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ്, ഡി.കെ. ടി.എഫ്. ജില്ലാ ഉപാദ്ധ്യക്ഷൻ, ടെലി ഫോൺ ഉപദേശക സമിതി അംഗം എന്നീ നിലകളിലെല്ലാം തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിച്ചു.
ഒടുവിൽ കണ്ടപ്പോൾ കഴിഞ്ഞ കാല സംഭവങ്ങളും, ഞങ്ങൾ തമ്മിലുള്ള ഹൃദയബന്ധത്തിൻ്റെ ആഴവും ചുറ്റും നിന്നവരോട് നിർത്താതെ പറഞ്ഞു കൊണ്ടിരുന്ന പ്രിയപ്പെട്ട കുമാരൻ, നിൻ്റെ വേർപാട് പ്രസ്ഥാനത്തിനും എനിയ്ക്കും തീരാനഷ്ടമാണ്.
മുല്ലപ്പള്ളി രാമചന്ദ്രൻ
#ThayilKumaran #dear #friend #Mullapally #Ramachandran #obeisance