നാദാപുരം: കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ അനുനയിപ്പിക്കാനെത്തിയ അയൽവാസി രജീഷി(40)നാണ് വെട്ടേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നാണ് വിവരം.

അക്രമം നടത്തിയ 17-കാരനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ നിയന്ത്രിക്കാൻ രക്ഷിതാക്കൾ വിളിച്ചതിനെ തുടർന്നാണ് രജീഷ് വീട്ടിന് സമീപത്ത് എത്തിയത്. കുട്ടി മദ്യ ലഹരിയിൽ ആയിരുന്നില്ല അക്രമം നടത്തിയതെന്ന് നാദാപുരം പൊലീസ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
പരിക്കേറ്റ രജീഷിനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കസ്റ്റഡിയിലെടുത്ത 17-കാരനെ ഇന്ന് ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കും.
പ്ലസ്ടു വിദ്യാർത്ഥിയായ 17 കാരന് വീട്ടിലെ സ്കൂട്ടർ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഇത് ലംഘിച്ച് ഇൻഷുറൻസ് ഇല്ലാത്ത സ്കൂട്ടറുമായി വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം കറങ്ങിയിരുന്നു. റോഡരികിൽ നിർത്തിയിട്ട ഈ സ്കൂട്ടർ ബന്ധു ജീപ്പിൽ കയറ്റി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിരുന്നു ഇതാണ് വിദ്യാർത്ഥിയെ പ്രകോപിതനാക്കിയത്.
Nadapuram youth stabbing incident injured man critical condition