നാദാപുരം : (nadapuram.truevisionnews.com) വളയത്ത് പ്രവാസിയെ വീട്ടിൽ കയറി ക്രൂരമായി അക്രമിച്ചു. ദാമ്പത്യ പ്രശ്നം മുതലെടുത്ത് സ്വത്ത് തട്ടാനുള്ള ആസൂത്രിത വധശ്രമമാണെന്ന് പ്രവാസി. അബുദുബായിലെ പ്രമുഖ വ്യവസായി വളയത്തെ കുനിയന്റെവിട താമസിക്കും വളയത്തെ കുനിയിൽ അസ്‌ലം (48)നെയാണ് ഉപ്പയും സഹോദരനും അയൽവാസിയും ഉൾപ്പെടെ ഉള്ള മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അസ്ലമിനെ ഇപ്പോൾ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുമായുള്ള സാമ്പത്തിക പ്രശ്നം മുതലെടുത്ത് താൻ മാനസിക അസ്വസ്ഥത ഉള്ള ആളാണെന്ന് പ്രചരിപ്പിച്ച് തന്റെ കോടികൾ വിലയുള്ള വീടും സ്വത്തുക്കളും ഗൾഫിലെ ബിസിനസ്സും തട്ടിയെടുക്കാൻ ഉള്ള ശ്രമമാണ് നടന്നുവരുന്നതെന്ന് അസ്‌ലം ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
മൂന്ന് മാസം മുൻപ് ബാംഗ്ലൂരിൽ നിന്ന് വാഹനത്തിൽ എത്തിയ ഒരു സംഘവും ബന്ധുക്കളുടെ ഒത്താശയോട് കൂടി തന്നെ തട്ടികൊണ്ട് പോവുകയും റീഹാബിലിറ്റേഷൻ സെന്ററെന്ന പേരിൽ ഒരു തൊഴുത്ത് പോലെയുള്ള കെട്ടിടത്തിൽ പാർപ്പിച്ച് തന്നെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ആളാണെന്ന് ചിത്രീകരിക്കാൻ ശ്രമം നടന്നു. 108 ദിവസത്തോളം തന്നെ അവിടെ പൂട്ടിയിട്ടു. ആറ് ദിവസം മുൻപ് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് തന്നെ നാട്ടിലെത്തിച്ചതെന്ന് അസ്‌ലം പറഞ്ഞു. ഗൾഫിലുള്ള തന്റെ ബിസിനസ് പങ്കാളിക്ക് പ്രധാനപ്പെട്ട രേഖ നൽകാനായി വീട് തുറന്നപ്പോഴാണ് അക്രമം ഉണ്ടായത്.
തന്നെ വധിക്കുമെന്ന് ഉപ്പയും സഹോദരനും നേരത്തെയും ഭീഷണിപ്പെടുത്തിയതായും അസ്‌ലം പറഞ്ഞു. തന്റെ പാസ്പോർട്ട് ഉൾപ്പെടെ ഉള്ള രേഖകളും താൻ സ്വന്തമായി നിർമ്മിച്ച വീടിന്റെ താക്കോലും അവർ കൈവശപ്പെടുത്തിയതായി അസ്‌ലം പറഞ്ഞു. ഗൾഫിൽ ഗോൾഡൻ വിസയുള്ള വ്യവസായിയാണ് അസ്‌ലം. താൻ യാതൊരു ലഹരിക്കും അടിമപ്പെട്ടിട്ടില്ലെന്നും ഏത് പരിശോധന നടത്താനും ഒരുക്കമാണെന്നും അദ്ദേഹം പറയുന്നു. സാമ്പത്തിക പ്രശ്നത്തിലെ മനോവിഷമം മുതലെടുക്കുകയാണ് അവർ ചെയ്യുന്നതെന്നും അസ്‌ലം പറഞ്ഞു.
Complaint attempt steal property Expatriate brutally attacked Valayam