പുറമേരി: (nadapuram.truevisionnews.com) പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ (പി.എം.ജി.എസ്.വൈ) ഉൾപ്പെടുത്തി തണ്ണീർ പന്തൽ മുതൽ അരൂര് വരെ നിർമ്മിക്കുന്ന റോഡിന്റെ പണിയിൽ വ്യാപകമായ ക്രമക്കേടുകളും അശാസ്ത്രീയതയും നടക്കുന്നതായി ആരോപണം. പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്ത് .
6.44 കോടി രൂപ അടങ്കൽ തുകയിൽ 5.5 കിലോമീറ്റർ റോഡ് നിർമ്മാണം ഒരു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ടിയിരുന്നത് മഴക്കാലത്തേക്ക് നീട്ടിക്കൊണ്ടുപോയതും, ഗുണനിലവാരമില്ലായ്മയും പ്രതിഷേധത്തിന് കാരണമായി.

മുസ്ലിം ലീഗ് ഉന്നയിക്കുന്ന പ്രധാന ആരോപനങ്ങൾ ചുവടെ.
അശാസ്ത്രീയ നിർമ്മാണം: എഫ്.ഡി.ആർ രീതിയിൽ നിർമ്മിക്കുന്ന റോഡിന് വാഗ്ദാനം ചെയ്ത ബലമില്ലെന്നും, അരൂരിൽ ടയർ പാടുകൾ (വിൽട്രാക്ക്) രൂപപ്പെട്ടത് ഗുണനിലവാരമില്ലായ്മ തെളിയിക്കുന്നുവെന്നും മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടുന്നു. ബിറ്റുമിൻ കോൺക്രീറ്റ് (ബി.സി.) ചെയ്ത റോഡിൽ നിരപ്പില്ലായ്മ (അൺഡ്യൂലേഷൻ) പ്രകടമാണ്.
കാലതാമസം: 2023 ഒക്ടോബർ 20-ന് ആരംഭിച്ച് 2024 ഒക്ടോബർ 25-ന് പൂർത്തീകരിക്കേണ്ടിയിരുന്ന പണി മഴക്കാലത്തേക്ക് നീട്ടിക്കൊണ്ടുപോയത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി.
റോഡ് ഉയർത്തുന്നതിലെ അപാകതയും തകർച്ചയും:
ഇത്രയും വലിയ തുക മുടക്കിയിട്ടും പല സ്ഥലങ്ങളിലും റോഡ് ആവശ്യത്തിന് ഉയർത്താത്തതിനാൽ, മഴ പെയ്തപ്പോൾ ഈ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുകയും ഇത് റോഡിന്റെ തകർച്ചക്ക് പ്രധാന കാരണമാകുകയും ചെയ്യുന്നുണ്ട്. ഇത് നിർമ്മാണത്തിലെ ഗുരുതരമായ പിഴവാണ്.
വീതികൂട്ടലിലെ അപാകതകൾ: -
റോഡിന് വീതികൂട്ടിയ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതും, തണ്ണീർ പന്തൽ ഭാഗത്ത് റോഡ് വീതികൂട്ടൽ വ്യവസ്ഥകൾ പാലിക്കാത്തതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. മാത്രമല്ല, വീതി കൂട്ടേണ്ട തണ്ണീർപന്തൽ ഭാഗത്ത് വീതി കൂട്ടാതെ തന്നെ ടാറിംഗ് പ്രവൃത്തി ആരംഭിച്ചത് ആരുടെയോ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണോ എന്ന സംശയവും ശക്തമാണ്.
സുരക്ഷാ ഭീഷണി:
പല വളവുകളിലും സൂപ്പർ എലിവേഷൻ പാലിക്കാത്തതും, വീതികൂട്ടിയ ഭാഗങ്ങളിലെ മരങ്ങൾ ഏത് നിമിഷവും റോഡിലേക്ക് പതിക്കാവുന്ന നിലയിലായതും ഗുരുതരമായ അപകടസാധ്യത ഉയർത്തുന്നു.
ലൈൻ മാർക്കും ഡ്രെയിനേജും: റോഡ് സുരക്ഷക്ക് അനിവാര്യമായ ലൈൻ മാർക്ക്, റോഡ് സ്റ്റഡ് എന്നിവ എസ്റ്റിമേറ്റിൽ ഇല്ലാത്തതും, ആവശ്യത്തിന് ഡ്രെയിനേജ് ഇല്ലാത്തതിനാൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും വിമർശനത്തിന് ഇടയാക്കുന്നു.
* ജലജീവൻ പദ്ധതിയിലെ ആശങ്ക: റോഡിൽ ഇറക്കിവെച്ച ജലജീവൻ പൈപ്പുകൾ ഇനി കുഴിക്കുമ്പോൾ പുതുതായി നിർമ്മിച്ച റോഡിന് കേടുപാടുകൾ സംഭവിക്കുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
അഴിമതി ആരോപണം:
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ പനടക്കുന്ന പണിയിൽ ഔദ്യോഗിക നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം അഴിമതിക്ക് കളമൊരുക്കുന്നുവെന്നും, കിലോമീറ്ററിന് 1.17 കോടി രൂപ ചെലവഴിച്ചിട്ടും ഗുണനിലവാരം ഉറപ്പുവരുത്താത്തത് ഒത്തുകളിയാണെന്നും കമ്മിറ്റി ആരോപിച്ചു.
പദ്ധതി നടത്തിപ്പുകാരായ പി.ഐ.യു കോഴിക്കോട്, കേരള സർക്കാർ, ധനസഹായം നൽകുന്ന ഗ്രാമവികസന വകുപ്പ് ഭാരത സർക്കാർ എന്നിവർ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് റോഡിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ മുഹമ്മദ് സാലി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, കെ.സൂപ്പി മാസ്റ്റർ, മജീദ് പനയുള്ള കണ്ടി, മുഹമ്മദ് പുറമേരി, കെ എം സമീർ മാസ്റ്റർ, സംസാരിച്ചു. എ പി മുനീർ സ്വാഗതവും മജീദ് കപ്ലിക്കണ്ടി നന്ദിയും പറഞ്ഞു.
Thanneer Pandal Arur road construction Irregularities unscientific practices should be investigated Muslim League