വളയം: (nadapuram.truevisionnews.com) തെറ്റിദ്ധരിക്കരുത് ഇത് വിത്ത് വിതയ്ക്കാൻ നിലമൊരുക്കിയ പാടമല്ല. ഒരു നൂറ്റാണ്ടിലേറെ കാലമായി ഈ നാട്ടുകാർ ഉപയോഗിക്കുന്ന റോഡാണിത്. വളയം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥയ്ക്ക് ഒരു പരിഹാരവുമില്ല.ചെക്യാട് കുറുവന്തേരി റോഡിനെയും വളയം പഞ്ചായത്തിലെ ഒന്നാം വാർഡിനെ ബന്ധിപ്പിക്കുന്ന മൂന്ന് മീറ്റർ വീതിയുള്ള എളുപ്പ വഴിയാണിത്. കുറുവന്തേരി യു പി സ്കൂളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളും വളയം ഗവ. ആശുപത്രിയിലേക്കും സ്കൂളിലേക്കും സഞ്ചരിക്കാൻ നാട്ടുകാർ എളുപ്പ വഴിയായി ഉപയോഗിക്കുന്ന റോഡാണിത്.
എന്നാൽ ഒരു മഴപെയ്താൽ റോഡ് വയലായി മാറും. പിഞ്ചു കുട്ടികൾ വരെ ചെളിയിൽ കാൽ ആഴ്ന്ന് പോയി ദുരിതം പേറുന്ന കാഴ്ച്ച. ഗ്രാമീണ റോഡുകളുടെ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ ഗ്രാമ പഞ്ചായത്താണ് വളയം. എന്നാൽ ഇത്രയൊന്നും പ്രാധാന്യം ഇല്ലാത പല ഇടവഴികൾ പോലും ടാർ - കോൺക്രീറ്റ് റോഡുകളായിട്ടുപ്പോലും ജന പ്രതിനിധികളുടെ കണ്ണിൽ ഈ റോഡ് പെട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത് പഴമൊഴിയല്ല. ഇവിടെ ഈ റോഡിൻ്റെ ആവശ്യം ശക്തമായി ഗ്രാമസഭയിൽ ഉന്നയിക്കാൻ പോലും അടുത്തിടെ വരെ ആരും ഉണ്ടായിരുന്നില്ല. റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ഇപ്പോൾ ശക്തമാണ്.

എന്നാൽ ഗ്രാമ സഭകൾ മുൻഗണന നിശ്ച്ചയിച്ച് നിർദ്ദേശിക്കുന്ന റോഡുകൾക്കാണ് പഞ്ചായത്ത് തുക അനുവദിക്കുന്നത്. ഇങ്ങനെയുള്ള മുൻഗണന പട്ടികയിൽ ഈ റോഡ് ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസ മാത്രമാണ് ഈയൊരു പ്രശ്നം തൻ്റെ ശ്രദ്ധയിൽപ്പെട്ടതെന്നും വാർഡ് മെമ്പറുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് പറഞ്ഞു.
The poor condition Katrikatula Koprakandi Mukku road