നാദാപുരം : ഭക്ഷ്യവിഷ ബാധയെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉത്തരവ് പ്രകാരം അടച്ച് പൂട്ടിയ കല്ലാച്ചി മൽസ്യമാർക്കറ്റിലെ ചിക്കൻ സ്റ്റാൾ അനുമതിയില്ലാതെ തുറന്ന് പ്രവർത്തിച്ചു.
ഇന്ന് പുലർച്ചെയാണ് മാർക്കറ്റിൽ കോഴി സ്റ്റാൾ പ്രവർത്തിച്ചത്. വെള്ളിയാഴ്ച്ചയാണ് കല്ലാച്ചി ചിയ്യൂർ സ്വദേശിനിയായ വീട്ടമ്മ വയറിളക്കം ഉൾപെടെയുള്ള അസ്വസ്ഥതകൾ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കല്ലാച്ചി മൽസ്യ മാർക്കറ്റിൽ വിൽപന നടത്തിയ ചെമ്മീൻ കറി വെച്ച് കഴിച്ചതിനെ തുടർന്നാണ് വയറിളക്കം ബാധിച്ചതെന്ന മൊഴി ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ആരോഗ്യ വകുപ്പ് അധികൃ തർ ഇടപെട്ട് മാർക്കറ്റ് ഇന്നലെ പൂട്ടിച്ചത്.
ഇതിനിടയിലാണ് ഇന്ന് പുലർച്ചെ ബിസ്മി ചിക്കൻ സ്റ്റാൾ തുറന്ന് ഇറച്ചി വിതരണം നടത്തിയതായി പരാതി ഉയർന്നത്. ഉച്ചയോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിൻ്റെയും ഹെൽത്ത് ഇൻപെക്ടർ കെ. സതീഷ് ബാബുവിൻ്റെയും നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി. കടയിൽ നോട്ടീസ് പതിച്ച് കട പൂട്ടിട്ട് അടച്ചു.
ഒരാഴ്ച്ചത്തേക്ക് ലൈസൻസും റദ്ദ് ചെയ്തിട്ടുണ്ട്. പരിശോധനയിൽ സുനിൽ കുമാർ വി എൻ കെ, പ്രവീഷ് എൻ.കെ ,സജീഷ് എം.സി എന്നിവരും പങ്കെടുത്തു. കോഴികൾക്ക് വെള്ളവും തീറ്റയും കൊടുക്കാനാണ് കട തുറന്നതെന്നാണ് ബിസ്മില്ല ചിക്കൻ സ്റ്റാൾ ഉടമ സൗജിക്ക് പറഞ്ഞു.
എന്നാൽ കോഴിയെ അറുത്ത് വിറ്റതിൻ്റെ അവശിഷ്ടം കടയിൽ ഉണ്ടായിരുന്നെന്നും കട തുറന്ന് കച്ചവടം നടത്തുന്നതിൻ്റെ വീഡിയോ ദൃശ്യം ലഭിച്ചതായും ഹെൽത്ത് ഇൻപെക്ടർ കെ. സതീഷ് ബാബു പറഞ്ഞു.
Panchayat closes open butcher shop in Kallachi market