നാദാപുരം : അച്ചടക്ക ലംഘനത്തിൻ്റെ പേരിൽ നാദാപുരം എം ഇ ടി കോളേജിനെതിരെ കർശന നടപടിക്കൊരുങ്ങി കാലിക്കറ്റ് യൂണിവേഴ്സിറ്റി. അഫിലിയേഷൻ തുലാസിൽ .

ഇരുപത്തിയൊന്നാം തീയതി യൂണിവേഴ്സിറ്റിയിൽ കോളേജ് ഡെവലപ്പ്മെന്റ് കൗൺസിൽ നടത്തിയ സിറ്റിങ്ങിലാണ് കോളേജിനെതിരെ കടുത്ത വിമർശനം ഉയർന്നത് . ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പട്ടികജാതി കമ്മീഷന്റെയും നിർദ്ദേശ പ്രകാരമാണ് സിറ്റിംഗ് നടന്നത് .
കോളേജിൽ അടുത്തിടെ നാല് അധ്യാപകരെ പുറത്താക്കുകയും ഒരു അധ്യാപകനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർ നൽകിയ പരാതിയിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും പട്ടികജാതി കമ്മീഷനും യൂണിവേഴ്സിറ്റിയോട് റിപ്പോർട്ട് തേടിയത്.
പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികമായി വിലയിരുത്തിയ യൂണിവേഴ്സിറ്റി സിഡിസി ,പുറത്താക്കിയ അധ്യാപകരെ ഉടൻ തിരിച്ചെടുക്കണമെന്നും ഇവർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ മുഴുവൻ നൽകണമെന്നും കോളേജിനോട് നിർദ്ദേശിച്ചു . അല്ലാത്ത പക്ഷം കോളേജിന്റെ അഫിലിയേഷൻ സർവകലാശാല ലീഗൽ അഡ്വൈസറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ റദ്ദ് ചെയ്യാനുള്ള നടപടിയുമായി മുൻപോട്ട് പോകുമെന് അറിയിച്ചു .
ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ തിരിച്ചെടുക്കണമെന്ന് യൂണിവേഴ്സിറ്റി നേരത്തെ കോളേജിനോട് നിർദ്ദേശിച്ചിരുന്നു എന്നാൽ തിരിച്ചെടുക്കാൻ സാധിക്കില്ല എന്ന് എം ടി കോളേജ് മാനേജ്‌മന്റ് നിലപാടെടുക്കുകയായിരുന്നു .
സർവകലാശാല നിർദ്ദേശിച്ചിട്ടും അധ്യാപകരെ തിരിച്ചെടുക്കാത്തതും യൂണിവേഴ്സിറ്റി അധികൃതരെ ചൊടിപ്പിച്ചിട്ടുണ്ട് . കോളേജിന്റെ പരീക്ഷ സെന്ററും ക്യാൻസൽ ചെയ്യാനുള്ള നിർദേശവും സി ഡി സി നൽകിയതായി സൂചനയുണ്ട് . നിരവധിയായ വിദ്യാർത്ഥികളാണ് കോളേജിൽ നിന്നും കോപ്പിയടിയുടെ ഭാഗമായി അടുത്തിടെ യൂണിവേഴ്സിറ്റിയിൽ നിന്നും ഡീബാർ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി സ്ക്വാഡ് കോളേജിൽ പരിശോധന നടത്തിയിരുന്നു. നിരന്തരമായ റാഗിങ്ങ് പരാതികൾ ഉൾപ്പടെ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ കൂടെയാണ് കോളേജിന്റെ അഫിലിയേഷൻ റദ്ദ് ചെയ്യാനുള്ള തീരുമാനങ്ങൾ യൂണിവേഴ്സിറ്റി കൈകൊള്ളുന്നതെന്നാണ് മനസിലാക്കുന്നത് .
ആറ് വിദ്യാർഥികൾക്ക് റാഗിങ്ങ് മൂലം അടുത്തിടെ കേൾവി ശക്തി നഷ്ടപ്പെട്ടിരുന്നു. വിദഗ്ത ചികിത്സയ്ക്ക് ശേഷമാണ് ഇവർക്ക് കേൾവി ശക്തി തിരികെ ലഭിച്ചത് .
അഫിലിയേഷൻ റദ്ദായാൽ അടുത്ത അധ്യയന വർഷം കോളേജിന് അഡ്മിഷൻ നടത്താൻ സാധിക്കില്ല . സിറ്റിങ്ങിൽ കോളേജ് പ്രിൻസിപ്പലോ മാനേജരോ ഹാജരാവാതെ ഓഫീസ് സ്റ്റാഫ് ഹാജരായതിനെ നിശിതമായാണ് സിന്റിക്കേറ്റ് അംഗങ്ങൾ വിമർശിച്ചത്.
MET affiliation scales; Calicut University prepares for strict action