വിലങ്ങാട്: (nadapuramnews.in) അമ്പത്തിമൂന്ന് വർഷത്തെ സേവന പാരമ്പര്യത്തിന് ഷട്ടറിട്ട് സുജാത ട്രാൻസ്‌പോർട്. കണ്ണൂർ - തലശ്ശേരി - വിലങ്ങാട് റൂട്ടിൽ ഓടുന്ന സുജാത ട്രാൻസ്പോർട്ടിന്റെ സ്ഥാപകനായ നാരായണൻ 1970 ൽ അദ്ദേഹത്തിന്റെ മകൾ സുജാതയുടെ പേരിൽ ആരംഭിച്ചതായിരുന്നു ഈ സർവീസ്.
ആദ്യത്തെ സർവീസ് കണ്ണൂർ ആശുപത്രി - കാവിന്മൂല റൂട്ടിൽ ആയിരുന്നു .1972 ൽ അദ്ദേഹത്തിന്റെ വിയോഗത്തോടെ മകൻ പവിത്രൻ സർവീസ് ഏറ്റെടുത്തു. ഒരു ബസ്സിൽ ആരംഭിച്ച് 2004 ൽ എത്തിയപ്പോഴേക്കും കണ്ണൂർ - കോഴിക്കോട് അടക്കം 8 ബസ്സുകൾ ഇവർക്ക് സ്വന്തമായി ഉണ്ടായിരുന്നു.
പക്ഷേ പിന്നീട് അങ്ങോട്ട് ഒരു ബസ് ആയി ഈ സർവീസ് ചുരുങ്ങി. കണ്ണൂർ - തലശ്ശേരി -വിലങ്ങാട് റൂട്ടിൽ ഓടുന്ന സുജാതയെ പക്ഷേ കണ്ണൂരുകാർക്ക് അത്ര പരിചയം പോര. കാരണം രാവിലെ 7 മണിയോടെ കണ്ണൂരിൽ നിന്ന് പുറപ്പെട്ടു രാത്രി 8 മണിയോടെ തിരിച്ചു വരുന്ന രീതിയിൽ ആണ് സുജാതയുടെ കണ്ണൂരിലെ സമയക്രമം.
ഒരു കാലത്ത് വാണിമേൽ വിലങ്ങാട്ടുകാരുടെ ഘടികാരമായിരുന്നു ഈ ബസ് സർവീസ്. മറ്റു ബസ് സർവീസുകളോടും യാത്രക്കാരോടും നല്ല സൗഹൃദം ഇതിലെ ജീവനക്കാർ നിലനിർത്തി പോന്നിരുന്നു. 47 വർഷത്തോളം കണ്ടക്ടറായി ജോലിചെയ്തിരുന്ന ജനപ്രിയനായ ബാലേട്ടൻ 3വർഷം മുൻപേ ജോലി നിർത്തി പോയിരുന്നു. ഇനി മുതൽ എ എൻ ബി എസ് എന്ന പേരിലാണ് ബസ് സർവീസ് തുടരുക.
#ANBS #Sujata #shutters #busservice