കല്ലാച്ചി: ( nadapuramnews.in ) പിണറായി ഗവൺമെന്റിന്റെ തെറ്റായ നയങ്ങൾക്ക് കൂട്ടുപിടിക്കുകയും, സിപിഎം നേതൃത്വത്തിന് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്ന പോലീസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നടപടി മൂലം നാട്ടിൽ നീതി നടപ്പിലാക്കപ്പെടുന്നില്ലെന്ന് വടകര എംപി ഷാഫി പറമ്പിൽ ആരോപിച്ചു.
പല കുറ്റകൃത്യങ്ങളും തെളിയിക്കപ്പെടുന്നില്ല. പരസ്യമായ തെളിവുകൾ വരുന്നിടങ്ങളിലൊക്കെ രാഷ്ട്രീയ ഇടപെടലുകൾക്കു മുമ്പിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ വരെ വഴങ്ങിക്കൊടുക്കുകയാണ്.

നാട്ടിൽ നീതി നടപ്പിലാക്കപ്പെടാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥന്മാർ ഇത്തരം പ്രവണതകൾ തുടരുമ്പോൾ സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുകയും അത് സമൂഹത്തിൽ വലിയ മുറിവുണ്ടാക്കുകയും ചെയ്യുമെന്നും എംപി ആരോപിച്ചു.
നരിക്കാട്ടേരിയിൽ കോൺഗ്രസ് കൊടിമരം നശിപ്പിക്കുകയും വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പീറ്റക്കണ്ടിയിൽ അനന്തന്റെ വീട്ടിൽ റീത്ത് സമർപ്പിക്കുകയും ചെയ്ത സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പൊതുപ്രവർത്തകന്റെ വീട്ടിൽ റീത്ത് സമർപ്പിച്ച സംഭവത്തെ ലാഘവ ബുദ്ധിയോട് കൂടി കാണുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികളെ പിടിക്കാത്ത സാഹചര്യം വന്നാൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കേണ്ടി വരും എന്നും എംപി അഭിപ്രായപ്പെട്ടു. അഡ്വ: കെ.എം രഘുനാഥ് ,വി.വി റിനീഷ്, എ.വി മുരളിധരൻ, എം. വി കുഞ്ഞമ്മദ്, കെ.പ്രേമൻ, പി.പി അനന്തൻ,പുളിക്കൽ ബാലകൃഷ്ണൻ, ശശി വെള്ളം മ്പറത്ത്, തുടങ്ങിയവർ എം പി ക്കൊപ്പം ഉണ്ടായിരുന്നു
Police officers prison rulers ShafiParambil MP