നാദാപുരം: കച്ചവടക്കാരനെ വഞ്ചിച്ച് 24 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ റിട്ട. അധ്യാപകനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. പേരോട് പെരിഞ്ചാണ്ടിയിൽ സൂപ്പിക്കുട്ടി(61)യെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നാദാപുരത്തെത്തിയ മഹാരാഷ്ട്ര പൊലീസ്, നാദാപുരം പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പേരോട് വീട്ടിൽനിന്ന് പിടികൂടിയത്. നാദാപുരം കോടതിയിൽ ഹാജരാക്കി കോടതിയുടെ ട്രാൻസിറ്റ് വാറന്റ് വാങ്ങി പൂനെയിലേക്ക് കൊണ്ടുപോകും.
കേസിലുൾപ്പെട്ട സ്ത്രീയെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പേരോട് സ്വദേശിയായ നൂറുദീൻ, നൂറുദീന്റെ ഭാര്യ, സൂപ്പിക്കുട്ടി എന്നിവർ ചേർന്ന് 24 ലക്ഷംരൂപ തട്ടിയെന്നാണ് പരാതി.
മഹാരാഷ്ട്ര മാർക്കറ്റ് യാർഡിലെ ഉള്ളിവ്യാപാരി ദനഞ്ജയ് ദുമാളിന്റെ പരാതിയിലാണ് സൂപ്പിക്കുട്ടിയെ പൊലീസ് പിടികൂടിയത്. പരാതിയെത്തുടർന്ന് മഹാരാഷ്ട്ര പൊലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തിരുന്നു.
ഈ കേസിലെ ഒന്നാംപ്രതി നൂറുദീനെ രണ്ടുമാസംമുമ്പ് പിടികൂടിയതായി പൂനെ മാർക്കറ്റ് പൊലീസ് അധികാരികൾ പറഞ്ഞു.
24 lakh hit; Perotte Retd. The teacher was arrested