വിലങ്ങാട്:(nadapuram.truevisionnews.com) നാദാപുരം മേഖലയിൽ രണ്ടു ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ വ്യാപക നാശ നഷ്ടം. വിലങ്ങാട് മരം വീണ് വീട് തകർന്നു. വിലങ്ങാട് സ്വദേശി ജലജയുടെ വീടാണ് തകർന്നത്. പുറമേരിക്കടുത്ത് കോടഞ്ചേരിയിൽ വീട്ടിനോട് ചേർന്ന കിണർ ഇടിഞ്ഞ് താഴ്ന്നു. മാരാം വീട്ടിൽ ശോഭയുടെ വീടിനോട് ചേർന്ന ആൾമറയുള്ള കിണറാണ് ഇടിഞ്ഞു വീണത്.
കഴിഞ്ഞ ദിവസം നാദാപുരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ നാശ നഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. ചുഴലിക്കാറ്റ് നടന്ന പ്രദേശത്ത് നഷ്ടം കണക്കാക്കുന്നതിന് റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജില്ലാ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.



കുറ്റ്യാടി അടുക്കത്ത് വീടിന് മുകളിൽ തെങ്ങ് വീണു. അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാത്രി 11:30 നു കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ വലിയ നാശ നഷ്ട്ങ്ങൾ ആണ് ഉണ്ടായത്.
കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട കാറിനും ലോറിക്കും മുകളിലേക്ക് പോസ്റ്റ് വീണ് അപകടമുണ്ടായി. ആര്‍ക്കും പരിക്കില്ല. നിരവധി മരങ്ങൾ കടപുഴകി വീണും നിരവധി ഇലട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണും വൈദ്യുതി ലൈനുകൾ പൊട്ടി വീണും വൈദ്യുതി വിതരണം താറുമാറായി. പാറക്കടവ് S വളവിൽ ടാങ്കർ ലോറിയുൾപ്പെടെയുള്ള വാഹനങ്ങൾക്ക് മേലെ 11kv ലൈൻ പൊട്ടിവീണു.
അപകട സമയത്ത് വൈദ്യുതി വിതരണം നിലച്ചിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം ആണ്. ഇവിടെ ഗതാഗതം രാത്രി തന്നെ പൂർവസ്ഥിതിയിൽ ആക്കിയിട്ടുണ്ട്. കള്ളാട് മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടു മരം മുറിച്ചുമാറ്റി. മലയോര മേഖലയിൽ കനത്ത മഴയും ദുരിതവും തുടരുന്നു. ദുരന്തമുഖത്തെ മാലാഖമാരായി സന്നദ്ധ പ്രവർത്തകർ സജീവമാണ്.
Heavy rain tree falls in Vilangad house destroyed